ആകെ പേജ്‌കാഴ്‌ചകള്‍

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

വെടിക്കെട്ടില്ലെങ്കിലും ആറാട്ടുപുഴ പൂരം കെങ്കേമം

കേരളത്തിലെ ഏറ്റവും പുരാതനമായ പൂരോത്സവമാണ് ആറാട്ടുപുഴയിലെ അയ്യപ്പ (ശാസ്താവ്) ക്ഷേത്രത്തിലേത്. അറുപതോളം ആനകള്‍ നെറ്റിപ്പട്ടമണിഞ്ഞ് മുത്തുക്കുടചൂടി അണിനിരക്കുന്ന അപൂര്‍വമായ ദൃശ്യവിസ്മയമാണിത്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവീദേവന്മാര്‍ ആനപ്പുറത്തേറി ആറാട്ടുപുഴ ശാസ്താവിന്റെ തിരുമുറ്റത്തെത്തുന്നതാണ് ഈ ഉത്സവം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നുള്ള തൃപ്രയാറപ്പനുമായി അവിടത്തെ ഗജവീരന്‍ കൂടി എത്തുന്നതോടെ പൂരം മാസ്മര പ്രഭയോടെ ഉച്ചസ്ഥായിയിലെത്തും.
തൃശൂര്‍ ടൗണില്‍ നിന്നും പതിനാല് കിലോമീറ്റര്‍ തെക്കുമാറിയാണ് പെരുവനം ആറാട്ടുപുഴ ക്ഷേത്രം. ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. പൂരം നടക്കുന്ന അപൂര്‍വം ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പെരുമയും ഇതിനുണ്ട്.ഏറ്റവുമധികം ദേവീ ദേവന്മാരും ആനകളും പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം കൊണ്ടാടുന്നു. ആറാട്ടുപുഴയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനു മുന്നിലെ വിശാലമായ പാടത്ത് രാത്രിയാണ് പൂരം നടക്കുന്നത്.പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ് ആറാട്ടുപുഴ പൂരം കേമമാവുന്നത്. ഇവിടെ പൂരത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളാക്കി വിഭജിച്ചു എന്നാണല്ലോ ഐതിഹ്യം. അതില്‍ പ്രധാനമാണ് പെരുവനം. ആറാട്ടുപുഴ ക്ഷേത്ര ചുവരില്‍ കൊത്തിയ ‘ആയതു ശിവലോകം’ എന്ന സംഖ്യാ വാചകം ക്രിസ്തു വര്‍ഷം 583 ല്‍ ക്ഷേത്രം പണിതു എന്ന് സൂചന നല്‍കുന്നു.
ആറാട്ടുപുഴയില്‍ ഏഴു ദിവസത്തെ ഉല്‍സവമാണ്. ആറാം ദിവസമാണ് പൂരം. ഏഴാം നാള്‍ ആറാട്ടോടെ സമാപനം. മുമ്പ് 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള 108 ദേവന്മാര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഇന്നത് 61 ക്ഷേത്രങ്ങളില്‍ നിന്നുള്ളതായി ചുരുങ്ങി. 28 ദിവസമുണ്ടായിരുന്ന പൂരം ഏഴു ദിവസമായി. മുമ്പ്100 ആനകളുണ്ടായിരുന്നു. ഇപ്പോഴത് 61 ആയി.
പെരുവനം ഗ്രാമത്തിന്റെ നാലതിര്‍ത്തികളിലായി ഓരോ ശാസ്താ ക്ഷേത്രങ്ങളുണ്ട്. വടക്ക് അകമല, കിഴക്ക് കുതിരാന്‍, തെക്ക് ഊഴത്ത്, പടിഞ്ഞാറ് എടത്തിരുത്തി. ഇവയും പൂരത്തില്‍ സജീവമായി പങ്കെടുക്കുന്നു.
ആറാട്ടുപുഴ ശാസ്താവിനെ കാണാന്‍ പൂരം നാളില്‍ നാനാദിക്കില്‍ നിന്നും ദേവതമാര്‍ പല നേരത്തായി ക്ഷേത്രത്തിലെത്തുന്നു. അന്ന് ആറാട്ടുപുഴ ശാസ്താവിനാണ് പ്രാധാന്യം. എന്നാല്‍ പിറ്റേന്നു നടക്കുന്ന ഉല്‍സവത്തില്‍ തൃപ്രയാര്‍ തേവര്‍ക്കാണ് സ്ഥാനം. പെരുവനം മഹാദേവര്‍ ക്ഷേത്രത്തിലെ ഇരട്ടിയപ്പന്‍ പൂരം ഘോഷയാത്രയില്‍ പുറത്തെഴുന്നള്ളാറില്ല എന്നത് ശ്രദ്ദേയമാണ്.
ഒരാഴ്ചത്തെ പൂരം പുറപ്പാടിനു പരിസമാപ്തി കുറിച്ചുകൊണ്ട് നടക്കുന്ന പൂരത്തില്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ആദ്യം എഴുന്നെള്ളും. വൈകിട്ട് ആറു മണിക്ക് ഒമ്പത് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് ശാസ്താവ് എഴുന്നെള്ളുക. പാഞ്ചാരിമേളം എഴുന്നെള്ളത്തിന് മാറ്റ് കൂട്ടും.
തുടര്‍ന്ന് മറ്റു ദേവീദേവന്മാരുടെ എഴുന്നെള്ളത്താണ് . തൃപ്രയാര്‍ തേവര്‍, ഊരകത്തമ്മ തിരുവടി, ചേര്‍പ്പ് , അന്തിക്കാട്, തൊട്ടിപ്പാള്‍, പിഷാരിക്കല്‍, എടക്കുന്നി, അയ്യുന്ന്, തൈക്കാട്ടുശേരി, കടുപ്പശേരി, ചൂരക്കോട്, പുന്നിലാര്‍കാവ്, കാട്ടുപിഷാരിക്കല്‍ എന്നീ ഭഗവതിമാരും ചാത്തക്കുടത്ത് , ചക്കംകുളങ്ങര, കോടന്നൂര്, നാങ്കുളം, മാട്ടില്‍, നെട്ടിശേരി , കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ശാസ്താക്കന്മാരുമാണ് പൂരത്തില്‍ പങ്കെടുക്കുന്നത്.
എഴുന്നെള്ളത്തുകള്‍ക്കു ശേഷം വെടിക്കെട്ടുണ്ടായിരിക്കും. പുലര്‍ച്ചെ മൂന്നിന് കൂട്ടിയെഴുന്നെള്ളിപ്പ്. രാജകീയ പ്രൗഢിയോടെ തൃപ്രയാര്‍ തേവരും ഇടത്തുഭാഗത്ത് ചാത്തക്കുടത്ത് ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലത്തുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും എഴുന്നെള്ളും. കൂട്ടിയെഴുന്നെള്ളിപ്പിന് 71 ആനകളാണ് അണി നിരക്കുക.
കൂട്ടിയെഴുന്നെള്ളിപ്പിനെ പ്രദക്ഷിണം വച്ചു ഭക്തര്‍ മന്ദാരം കടവില്‍ ദേവീദേവന്മാരുടെ ആറാട്ടിലും പങ്കെടുക്കും. രാവിലെ ഒമ്പതിന് എല്ലാ ദേവീദേവന്മാരെയും ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ഉപചാരം പറഞ്ഞയയ്ക്കും. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നതോടെ പൂരത്തിന് പരിസമാപ്തിയാവുകയായി.
കൊച്ചി ദേവസ്വം ബോര്‍ഡും പൂരം സെന്‍ട്രല്‍ കമ്മിറ്റിയും വിവിധ ദേവസ്വങ്ങളും പൂരാഘോഷ കമ്മിറ്റിയുമാണ് പൂരത്തിനുള്ള വിപുലമായ ഏര്‍പ്പാടുകള്‍ നടത്തുന്നത്. ആഗോള ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയതിനെ തുടര്‍ന്ന് പൂരം വിദേശി ടൂറിസ്റ്റുകളേയും ആകര്‍ഷിച്ചു വരുന്നു.
കേരളത്തിലെ പൂരങ്ങള്‍ക്ക് മാതൃകയായ ആചാരാനുഷ് ഠാനങ്ങളും എഴുന്നള്ളിപ്പിന്റെയും താളമേളങ്ങളുടെയും ചിട്ടവട്ടങ്ങളും വര്‍ണ്ണപ്പൊലിമയുടെയും അലങ്കാരങ്ങളുടെയും വൈവിദ്ധ്യങ്ങളും പെരുവനത്താണ് ആദ്യമുണ്ടായത്.
പൂരത്തിന്റെ പഴക്കം തന്നെ ഇതിന് കാരണം. മുത്തുക്കുടകള്‍, വര്‍ണ്ണക്കുടകള്‍, കുടമാറ്റം, ആനയുടെ നെറ്റിപ്പട്ടം, പാണ്ടിമേളം, പഞ്ചാരിമേളം…… എല്ലാം പെരുവനത്തു നിന്നും നാടാകെ പ്രചരിച്ചു.

"കാശിയില്‍ പകുതി കല്‍‌പാത്തി" ; കല്‍പാത്തി രഥോത്സവം

പാലക്കാട് ജില്ലയിലെ കല്‍‌പാത്തി എന്നാ ഗ്രാമത്തില്‍ വര്‍ഷം തോറും നടത്താറുള്ള ഉത്സവമാണ് കല്‍‌പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ഈ ഉത്സവം നടത്തി വരുന്നത്. ശിവനും പാര്‍വതിയുമാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തികള്‍. നവംബറില്‍ നടത്തുന്ന പത്തു ദിവസത്തെ ഈ രഥോത്സവം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നാണ്.

ഉത്സവത്തിന്റെ ആദ്യത്തെ നാല് ദിവസം വേദ ശാസ്ത്ര പ്രകാരമുള്ള ആചാരാനുഷ്ടാനങ്ങളും വിവിധ കല-സാംസ്കാരിക പരിപാടികളും നടത്തുന്നു. ഇത് 700 വര്ഷം പഴക്കമുള്ളതാനെന്നും പറയപ്പെടുന്നു. അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ ആയിരകണക്കിന് ഭക്തര്‍ അലങ്കരിച്ച രഥം തെരുവുകളിലൂടെ ഘോഷ യാത്രയായി കൊണ്ട് പോകും .ഇത് അവിസ്മരണീയമായ കാഴ്ചയാണ്.

കല്പാത്തി പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗംഗയുടെ തീരത്തുള്ള കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം "കാശിയില്‍ പകുതി കല്‍‌പാത്തി" എന്ന ചൊല്ലുണ്ട്. പാലക്കാട്  ടൗണില്‍ നിന്നും 3 കിലോ മീറെര്‍ അകലെയാണ് ഈ ഗ്രാമം. ഈ വര്‍ഷത്തെ രഥോത്സവം കാണണമെങ്കില്‍ നവംബര്‍ 08 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ കല്‍‌പാത്തി സന്ദര്‍ശിച്ചാല്‍ മതി. ­

കരിമീന്‍ പൊള്ളിച്ചത്‌ ...


വിദേശികള്‍ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന കേരളീയ വിഭവം ഏത്‌? സംശയം വേണ്ട, കരിമീന്‍ പൊള്ളിച്ചത്‌ തന്നെ. ആലപ്പുഴയിലും കുമരകത്തും കൊല്ലത്തുമൊക്കെ എത്തുന്ന സഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയങ്കരമാണ്‌ കരിമീന്‍ പൊള്ളിച്ചത്‌. വിദേശീയര്‍ക്കും സ്വദേശീയര്‍ക്കും ഏറെ പ്രിയങ്കരമായതിനാലാണ്‌ കേരളത്തിന്റെ ഔദ്യോഗിക മല്‍സ്യമായി കരിമീന്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.കരിമീന്‍ വളര്‍ത്തലിനും മറ്റുമായി പ്രത്യേക പദ്ധതികളാണ്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്‌. ഏറെ സ്വാദിഷ്‌ഠമായ കരിമീന്‍ പൊള്ളിച്ചത്‌ തയ്യാറാക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കാം.
1. ഇടത്തരം കരിമീന്‍ മൂന്ന്
2. വാഴയില (തൂശനില) രണ്ട്
3. ഇഞ്ചി ഒരു കഷണം
4. ചുവന്നുള്ളി 50 ഗ്രാം
5. പച്ചമുളക് നാല്
6. കറിവേപ്പില മൂന്ന് തണ്ട്
7. മുളകുപൊടി ഒന്നര ടീസ്​പൂണ്‍
8. മഞ്ഞള്‍പൊടി കാല്‍ ടീസ്​പൂണ്‍
9. വെളിച്ചെണ്ണ ആവശ്യത്തിന്
10. ഉപ്പ് പാകത്തിന്

കരിമീന്‍ വൃത്തിയായി വരഞ്ഞുവെക്കുക. ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ അര ടീസ്​പൂണ്‍ എണ്ണയും ചേര്‍ത്ത് അല്പം വെള്ളത്തില്‍ കുഴച്ച് മീനില്‍ പുരട്ടുക. ഒരു ഫ്രൈയിങ് പാനില്‍ ഒരു തൂശനില വെച്ച് അതില്‍ മീന്‍ നിരത്തിവെക്കുക. ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ചതച്ച് മീനിന്റെ മുകളില്‍ നിരത്തുക. അര ടീസ്​പൂണ്‍ എണ്ണ അതിനു മീതെ ചുറ്റിച്ചൊഴിക്കുക. അതിനു മീതെ അടുത്ത തൂശനില വെച്ചശേഷം പാത്രം കൊണ്ട് മൂടി മൂന്നുനാലു മിനുട്ട് ചെറുതീയില്‍ വേവിക്കുക. അപ്പോഴേക്കും നല്ലൊരു മണം വന്നുതുടങ്ങും. ഇനി മുകളിലത്തെ ഇല മാറ്റി തിരിച്ചിട്ടതിനുശേഷം ബാക്കി എണ്ണ മീനിനു മുകളില്‍ ഒഴിച്ച് ഇലകൊണ്ട് മൂടി വീണ്ടും മൂന്നുമിനുട്ട് വേവിച്ചശേഷം ഇലയോടെ വിളമ്പാം.

ഫാസ്റ്റ് ഫുഡ് മാനിയാ

ന്ത്യയിലെ ഫാസ്റ്റ്ഫുഡ് വ്യാപരരംഗത്ത് ദിനംപ്രതി പതിന്‍മടങ്ങ് വളര്‍ച്ചയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. അതില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമന്‍മാരായ കെഎഫ്‌സി, മക്‌ഡോണാള്‍ഡ്‌സ്,പിസാഹട്ട് എന്നിവര്‍ ഈ മേഖലയില്‍ ഒരു കുത്തക തന്നെ നേടിയെടുത്തു. ഇനിയും നിരവധി വിദേശഭീമന്‍മാര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ നമ്മുടെ പടിവാതില്‍ക്കലെത്തിയിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ കമ്പനികള്‍ക്ക് അനുയോജ്യമായ തീരുമാനം കൊള്ളുമെന്നാണ് സൂചന. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയില്‍ നിലവിലുള്ള പല വിദേശ-തദ്ദേശീയ കമ്പനികളും ഒറ്റയ്ക്കും യോജിച്ചുമെല്ലാം തങ്ങളുടെ ഫാസ്റ്റ് ഫുഡ് വ്യാപാര ശൃംഖല വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ശക്തമായ അടിത്തറയുള്ള മധ്യവര്‍ഗസമൂഹം, നിലവിലുള്ള 30 കോടിയില്‍ നിന്ന് ക്രമാതീതമായി വളര്‍ച്ച പ്രാപിച്ച് 2025 ആകുമ്പോഴേയ്ക്കും 58 കോടിയിലെത്തുമെന്നാണ് മെക്കന്‍സ്‌ക്കി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുവാക്കള്‍ കൂടുതലുള്ള ജനസംഖ്യാഘടന, തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ വര്‍ദ്ധന, മാറുന്ന ഉപഭോക്തൃ രീതികള്‍, പാശ്ചാത്ത ജീവിതശൈലിയോടുള്ള അഭിനിവേശം, പട്ടണവാസികളുടെ ഏറിവരുന്ന വരുമാനം, അതിനൊത്ത് മാറുന്ന ജീവിതശൈലി, പ്ലാസ്റ്റിക്ക് മണിയുടെ ബാഹുല്യം (ക്രെഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് ) ഇതൊക്കെയാണ് റീട്ടെയ്ല്‍ സെക്ടറിന് ഇന്ത്യയില്‍ വളരാനുള്ള അനുകൂലമായ സാഹചര്യം വേഗം സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതിലെ ശ്രദ്ധേയമായത് - ഐടി, അനുബന്ധ മേഖലകള്‍, ബിപിഒ സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന ഇന്ത്യന്‍ യുവത്വം അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരുപങ്ക് ആഡംബരത്തിനായി വിനിയോഗിക്കുന്നുവെന്നതാണ്. ഈ രീതി ഇപ്പോള്‍ ഒരു സ്റ്റാറ്റസ് സിമ്പല്‍ എന്നതിലേയ്ക്ക് വളര്‍ന്നു. പലരും ആ രീതി ഇപ്പോള്‍ പിന്തുടര്‍ന്നുകൊണ്ടെയിരിക്കുന്നു. ഈ പ്രതിഭാസം മെട്രോനഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന ടയര്‍ -1, ടയര്‍ -2 നഗരങ്ങളിലേയ്ക്കും അതിവേഗം വ്യാപിക്കും. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയര്‍ -1, ടയര്‍ -2 നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യവസായ ശൃംഖലകള്‍ കെട്ടിപ്പടുക്കാന്‍ നിരവധി ഐടി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യത്തിലെത്തിയാല്‍ അവിടങ്ങളിലെ സാമ്പത്തികരംഗവും പുരോഗമിയ്ക്കും. അത് ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവീന വിവര സാങ്കേതിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതോടെ ഭൂരിഭാഗം സ്ത്രീകളും മറ്റും തൊഴിലെടുക്കാന്‍ സന്നദ്ധരാകുന്ന അന്തരീക്ഷം നമ്മുടെ രാജ്യത്ത് ഉണ്ടായി. ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ നമ്മുടെ അടുക്കളകള്‍ കേന്ദ്രീകരിച്ചുള്ള പാചക രീതി വിട്ട് 'പുറത്തുപോയി ഭക്ഷണം കഴിക്കല്‍' (eating out ) എന്ന പുതിയ സാമൂഹിക പരിണാമത്തിന്റെ ഭാഗമായി നാം മാറി. നഗരകേന്ദ്രീകൃതമായ കുടുംബങ്ങളില്‍ മൊട്ടിട്ട ഈറ്റിംഗ് ഔട്ട് പ്രവണത ഗ്രാമങ്ങളിലേയ്ക്കും പടര്‍ന്നു കഴിഞ്ഞു. ഇതൊക്കെ നിരീക്ഷിച്ചറിഞ്ഞ ഫാസ്റ്റ്ഫുഡ് രംഗത്തെ വിദേശ-തദ്ദേശീയ കമ്പനികള്‍  തങ്ങളുടെ തന്ത്രങ്ങള്‍ പയറ്റി നമ്മുടെ അടുക്കളളെ അവരുടെ ഹോട്ടല്‍മുറികളിലെ തീന്‍മേശയിലേക്ക് മാറ്റിപാര്‍പ്പിച്ചു. പുറത്തുപോയി ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 20 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

ശാസ്ത്രീയമായ വിപണന തന്ത്രങ്ങള്‍ ഈ മേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് മേഖലയില്‍ നിലനില്‍ക്കുന്ന വിദേശ കമ്പനികള്‍ നമ്മുടെ ഒരു ഉത്പന്നത്തെ എടുത്ത് അതില്‍ അവരുടെ രുചിയില്‍ ലഭ്യമാക്കുന്ന രീതി വ്യാപകമായുണ്ട്. തന്തൂരി പിസ, മാക് ആലു ടിക്കി തുടങ്ങിയ ഉത്പന്നങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. അത്തരത്തില്‍ മത്സരം പ്രകടമായ ഈ ഫാസ്റ്റ് ഫുഡ് വിപണിയില്‍ അന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വ്യക്തമായ ഗുണനിലവാരവും പ്രവര്‍ത്തന രീതിയും പ്രകടിപ്പിക്കാതെ വിദേശ കുത്തകകളോട് ഏറ്റുമുട്ടി പിടിച്ചു നില്‍ക്കാനാവില്ല. അപ്പോള്‍ ഇന്ത്യന്‍കമ്പനികളും ഈ റീട്ടെയ്ല്‍ ഫാസ്റ്റ് ഫുഡ് വിപ്ലവത്തില്‍ പുതിയ സാധ്യതകളുമായി രംഗത്തെത്തും.
പുതുതായി ഉടലെടുത്ത മാള്‍ സംസ്‌കാരവും ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് കൂടുതല്‍ ഉണര്‍വും കരുത്തുമാണ് നല്‍കിയിട്ടുള്ളത്. എല്ലാ മാളുകളിലും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാന്നിധ്യമാണുള്ളത്. ഇത്രയൊക്കെയാണെങ്കിലും ഈ ഫാസ്റ്റ് ഫുഡ് വ്യാപാര മേഖലയ്ക്ക് കുറെ വഴികള്‍  ഇനിയും സഞ്ചരിക്കാനുണ്ട്.